അല്ലാഹുവിന്റെ തണലിലുള്ള ആത്മ സുഹൃത്തുക്കൾ

 



അല്ലാഹുവിന്റെ തണലിലുള്ള
ആത്മ സുഹൃത്തുക്കൾ


    സൗഹൃദം തരളിതമാകേണ്ടതെങ്ങനെയൊക്കെയാണെന്നതിനെ സംബന്ധിച്ച്‌ ആധുനിക മനശാസ്ത്ര പഠനങ്ങൾ ഒട്ടേറെയുണ്ട്‌. മുഹമ്മദ്‌ നബി ﷺ ഇവ്വിഷയകമായി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ അവയുടെയെല്ലാം അന്തസത്ത ഉൾകൊള്ളുന്നവയാണ്‌. സ്നേഹം ഒളിപ്പിച്ചുവെക്കാനുള്ളതല്ല, മറിച്ച്‌ പറയാനും പ്രകടിപ്പിക്കാനും ഉള്ളതാണെന്ന് തിരുദൂതർ ﷺ പഠിപ്പിച്ചു. ഒരാളോടിഷ്ടം തോന്നിയാൽ അരികിൽ ചെന്ന് ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’വെന്ന് പറയണമെന്നാണ്‌ അവിടുന്ന് ഉപദേശിച്ചത്‌ (അബൂദാവൂദ്‌). നബിനിർദേശം ഉൾകൊണ്ട ഒരു പ്രവാചകശിഷ്യൻ തന്റെ പിറകിലൂടെ വന്ന് തോളിൽ കയ്യിട്ട്‌ ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറഞ്ഞതായി താബിഉകളിൽ പ്രമുഖനായ മുജാഹിദ്‌ (റ) ഉദ്ധരിക്കുന്നുണ്ട്‌ (അൽ അദബുൽ മുഫ്‌റദ്‌).

    സമ്മാനങ്ങൾ കൈമാറുന്നത്‌ സ്നേഹബന്ധത്തെ ഊട്ടിയുറപ്പിക്കുമെന്ന് പ്രവാചകന്റെ ﷺ സന്തതസഹചാരിയായിരുന്ന അനസ്‌  (റ) തന്റെ മകനായ ഥാബിതിനെ പഠിപ്പിക്കുന്നത്‌ കാണാം. (അൽ അദബുൽ മുഫ്‌റദ്‌). 

    പ്രവാചകന്റെ ﷺ സ്നേഹഭാജനമായിരുന്നു ഖദീജയുടെ അടിമയായിരുന്ന സൈദ്‌ ഇബ്നു ഹാരിഥ (റ). തന്നെക്കാൾ എട്ടോ ഒൻപതോ വയസ്സിന്‌ ഇളയതായിരുന്ന സൈദിനെ തിരുദൂതർ ﷺ സ്നേഹവാത്സല്യങ്ങൾ കൊണ്ട്‌ മൂടി. മക്കക്കാർ സൈദിനെ ‘ഹിബ്ബു മുഹമ്മദ്‌’ (മുഹമ്മദിന്റെ ഇഷ്ടം) എന്ന് വിളിച്ചു. ചെറുപ്പത്തിൽ അടിമക്കച്ചവടക്കാരുടെ കയ്യിലകപ്പെട്ട സൈദ്‌ (റ) മക്കയിലുണ്ടെന്നറിഞ്ഞ ദൂരദേശക്കാരായ അദ്ദേഹത്തിന്റെ പിതാവും സഹോദരങ്ങളും സൈദിനെ തിരികെ കൊണ്ടുപോകാൻ വന്നു. ഖദീജയുടെ ഭർത്താവിന്റെ സ്നേഹവലയം വിട്ട്‌ ഞാൻ എങ്ങോട്ടുമില്ലെന്ന തരത്തിലുള്ള സൈദിന്റെ മറുപടി കേട്ട്‌ അവർ അമ്പരന്നു. ത്വാഇഫിൽ നിന്ന് പ്രവാചകനെ ﷺ കല്ലെറിഞ്ഞോടിക്കുമ്പോൾ അവിടുത്തെ ചോര തുടച്ചുകൊടുത്ത്‌ കൂടെയുണ്ടായിരുന്നത്‌ ആ സ്നേഹസാമീപ്യത്തിനായി വീടും നാടും വേണ്ടെന്ന് വെച്ച സൈദ്‌‌ ആയിരുന്നു. അല്ലാഹു തന്റെ ദൂതനുവേണ്ടി കരുതിവെച്ച കലർപ്പില്ലാത്ത ഇഷ്ടങ്ങൾ എത്ര വർണാഭമായ ചിത്രങ്ങളാണ്‌‌ ചരിത്രത്തിൽ കൊത്തിവെച്ചത്‌‌!

    സ്നേഹം നിറഞ്ഞൊഴുകിയ ലോലഹൃദയനായിരുന്നു മുഹമ്മദ്‌ നബി ﷺ. കിട്ടിയതിനേക്കാൾ സ്നേഹം അദ്ദേഹം ﷺ കൊടുത്തു. ഒരാളോടുള്ള പ്രവാചകന്റെ ﷺ സ്നേഹം അദ്ദേഹത്തിന്റെ മക്കളിലേക്കും അനർഗളമായി പടർന്നു. ആത്മബന്ധങ്ങളെ നട്ടുനനച്ച്‌ വളർത്തേണ്ടതെങ്ങനെയന്ന് അദ്ദേഹം കാണിച്ചുതന്നു. സൈദിന്റെയും ആഫ്രിക്കൻ അടിമസ്ത്രീ ഉമ്മു ഐമന്റെയും പുത്രനായ ഉസാമയെ നബി ﷺ സൈദിനെ സ്നേഹിച്ച അതേ ശക്തിയിൽ സ്നേഹിച്ചു. അൽ ഹിബ്ബു ഇബ്നുൽ ഹിബ്ബ്‌ (സ്നേഹഭാജനത്തിന്റെ പുത്രനായിപ്പിറന്ന സ്നേഹഭാജനം) എന്ന അപരാഭിധാനം നബി ﷺ യുടെ പരിലാളനകൾ ഉസാമക്ക്‌ നേടിക്കൊടുത്തു.  പേരമക്കളായ ഹസന്റെയും ഹുസൈന്റെയും കൂടെ സൈദിന്റെ മകൻ ഉസാമ പ്രവാചകന്റെ ﷺ മടിയിൽ കളിച്ച്‌ വളർന്നു. അവരുടെ വെളുത്ത തൊലിയും ഉസാമയുടെ കറുത്ത തൊലിയും തിരുദൂതരുടെ ﷺ ഉമ്മകളും തലോടലുകളും വിവേചനമില്ലാതെ ഏറ്റുവാങ്ങി.


    പത്നി ആഇശയോട്‌ നബി ﷺ പറഞ്ഞു: ‘ഉസാമയെ സ്നേഹിക്കുക, കാരണം നിശ്ചയമായും ഞാൻ അവനെ സ്നേഹിക്കുന്നു’ (തുർമുദി). ആത്മസുഹൃത്തിനെയും മകനെയും തന്റെ ഭാര്യയുടെയും സന്തതികളുടെയും മനസ്സിലേക്ക്‌ പ്രതിഷ്ഠിക്കുവാനുള്ള പ്രവാചകപരിശ്രമം സ്നേഹത്തിന്റെ എത്ര ഉന്നതമായ വിതാനമാണ്‌! ഹസനെയും ഉസാമയെയും ഒരുമിച്ച്‌ മടിയിലിരുത്തി പ്രവാചകൻ ﷺ ഇപ്രകാരം പറയുമായിരുന്നു: “അല്ലാഹുവേ, ഇവരെ നീ സ്നേഹിക്കണേ! നിശ്ചയമായും ഞാൻ ഇവരെ സ്നേഹിക്കുന്നു” (ബുഖാരി). തലമുറകളിലേക്കു നീണ്ടുനിന്ന നബി ﷺ യുടെ പ്രാർത്ഥനയെക്കാൾ വലുതെന്താണ്‌ സൈദിന്റെ‌ സ്നേഹത്തിന്‌ പകരം കിട്ടാനുള്ളത്‌! അല്ലെങ്കിലും പ്രാർത്ഥനകളില്ലാത്ത സ്നേഹം‌ എത്ര ചിന്താശൂന്യമാണ്‌‌! അബൂ ദർദ്ദാഇൽ (റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീഥിന്റെ ആശയം ശ്രദ്ധിക്കുക: “ഒരു മുസ്‌ലിം തന്റെ സഹോദരനുവേണ്ടി അയാളുടെ അസാന്നിധ്യത്തിൽ നടത്തുന്ന പ്രാർത്ഥനക്ക്‌ ഉറപ്പായും ഉത്തരം നൽകപ്പെടും” (മുസ്‌ലിം).

    ഇന്നിന്റെ കാലത്ത്, നമ്മുടെ കാമ്പസുകളിൽ സൗഹാർദത്തിന് കുറവകളൊന്നുമില്ല, പക്ഷെ അതിലെ നന്മയുടെ കൂടി തിരിച്ചറിയാൻ അല്പം പ്രയാസമാണ്. തിന്മകൾ ഉണ്ടെങ്കിൽ അത് എന്റെ ഉറ്റ സുഹൃത്തിനെ തിരുത്തി സ്വർഗത്തിലേക്ക് നയിക്കുന്നതാണ് യഥാർത്ഥ ചങ്ങാത്തവും സ്നേഹവുമെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
അത്തരത്തിലുള്ള ചങ്ങാത്തം ശരിക്കും റബ്ബിന്റെ അനുഗ്രഹമല്ലേ..? 
റബ്ബ് അനുഗ്രഹിക്കട്ടെ.


ഹാദിയ മുഹമ്മദ് നിയാസ്
(മഅ്ഹദുല്ലുഗ ഒന്നാം വർഷം, 2022-23)

Comments

Post a Comment

Popular Posts